Sunday, July 09, 2017

രാമായണക്കാഴ്ചകൾ തേടി


                                   പതിനാല് വർഷങ്ങൾക്കുമുൻപ് എന്റെ പ്ലസ്ടുക്കാലത്ത് ,സുഹൃത്തിൽ നിന്നാണ് രാമേശ്വരം എന്ന സ്ഥലം മനസ്സിൽക്കേറിയത് ...തുടർന്ന് പല സിനിമകളിലും കണ്ട ധനുഷ്കോടിയും ......ഈ കഴിഞ്ഞ വേനലവധിക്കാലത്ത് വല്യമ്മയോടും അമ്മയോടുമൊപ്പം യാത്ര അങ്ങോട്ടേക്കാക്കി ....

                         തൃശ്ശൂരിൽ നിന്നും മെയ് 28ന് വൈകീട്ട് 6മണിക്കാണ് യാത്ര ആരംഭിച്ചത്.കംപാർട്മെന്റിൽ ഉള്ള ഭൂരിഭാഗവും രാമേശ്വരം യാത്രക്കാർ തന്നെ ...കോട്ടയത്ത് നിന്നും വരുന്ന ഒരു അമ്മയായിരുന്നു ഞങ്ങളുടെ സീറ്റിന്നടുത്ത് ....അവരുടെ കൂടെ ഉള്ളവരുടെ സീറ്റ് കുറച്ചു മാറി ആയതിനാൽ അമ്മയ്ക്കും വല്യമ്മക്കും സംസാരിച്ചിരിക്കാൻ ഒരു കൂട്ടുമായി .....മനസ്സുനിറയെ കാലങ്ങളായി ആഗ്രഹിച്ച യാത്രയുടെ സുഖമായിരുന്നു ....
                                        29 ന് വെളുപ്പിന് നാലുമണിയോടെ രാമേശ്വരത്തെത്തി ...ഹോട്ടൽ തമിഴ്‌നാടുവിലായിരുന്നു താമസം...അവിടുത്തെ ഭക്ഷണവും ,സ്റ്റാഫിന്റെ സമീപനവും എടുത്തുപറയേണ്ടതുതന്നെ ..കടലോരത്താണ് ഹോട്ടൽ . സൂര്യോദയമായിരുന്നു രാവിലെ ജനലിലൂടെ കണ്ട ആദ്യ രാമേശ്വരക്കാഴ്ച .

                                       ഹോട്ടലിൽനിന്നും നൂറുമീറ്ററോളമേ ഉള്ളു ക്ഷേത്രത്തിലേക്ക് . 6.30മണിയോടെ ക്ഷേത്രത്തിലേക്കിറങ്ങി.നടന്നുപോകുംവഴിയിലാണ് അഗ്നിതീർത്ഥം .പിതൃക്കൾക്കുവേണ്ടി ബലിതർപ്പണത്തിനായി അവിടം ആളുകളാൽ നിറഞ്ഞിരുന്നു .ക്ഷേത്ര നിർമ്മിതി ഒരു വിസ്മയം തന്നെ - തീർഥക്കിണറുകളും , ഇടനാഴികളും ....... രണ്ടുമണിക്കൂറോളം സമയമെടുത്തു ക്ഷേത്രം ഒന്ന് കണ്ടു തീരാൻ....(മുഴുവൻ കണ്ടോ എന്നത് സംശയം )













                                   ക്ഷേത്രത്തിൽ നിന്നും വേഗം ഇറങ്ങിയത് അടുത്ത ലക്ഷ്യമായ ധനുഷ്കോടിയിൽ പെട്ടന്ന് എത്തണം എന്നതുകൊണ്ടുതന്നെ ....ഹോട്ടലിൽ നിന്നും ഏർപ്പെടുത്തിത്തന്ന പ്രകാശിന്റെ കാറിൽ ഏകദേശം അരമണിക്കൂർകൊണ്ട് ധനുഷ്കോടിയിൽ എത്തി .തമിഴ്‌ ഗ്രാമീണസിനിമകളിൽ ഒക്കെ കണ്ടുശീലിച്ച തുരുമ്പെടുത്ത ഒരു വാനിൽ അവിടെനിന്നും കടലിലൂടെ പ്രേതനഗരത്തിലേക്ക്. പതിനഞ്ചോളം ആളുകൾ ഉണ്ടായിരുന്നു വാഹനത്തിയിൽ .1964ലെ ചുഴലിക്കാറ്റിൽ തകർന്ന റെയിൽവേ സ്റ്റേഷനും പള്ളിയും ഒക്കെ കാമറയിൽ പകർത്തുമ്പോളും ,ചെറുതായി വീശുന്ന കാറ്റിൽ അടക്കിപ്പിടിച്ച ഏങ്ങലുകൾ കേൾക്കുന്നപോലെ ...





                                     വായിച്ചറിഞ്ഞ രാമായണകഥ നേരിട്ടുകണ്ടപോലെയായിരുന്നു നഗരത്തിലെ ഓരോ ക്ഷേത്രകാഴ്ചകളും ...Dr.A.P.Jഅബ്ദുള്കലാമിന്റെ ഭവനവും,പണി നടന്നുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഓർമ്മകുടീരവും പഞ്ചമുഖഹനുമാൻ ക്ഷേത്രവും പാമ്പൻ പാലവും കണ്ട് വൈകീട്ട് ചെറിയൊരു ബോട്ട് യാത്രയും നടത്തി യാത്രയുടെ അന്ത്യ ഘട്ടത്തിലേക്ക് ..




                                               രാത്രി പത്തുമണിക്കാതെ ട്രെയിനിൽ തിരിച്ച് നാട്ടിലേക്ക് ...തലേന്ന് ട്രെയിനിൽ കണ്ട ഒരു വിധം എല്ലാ ആളുകളും അന്നും ഉണ്ട് ...കോട്ടയത്തുനിന്നും വന്ന ആ അമ്മയും ഞങ്ങളുടെ സീറ്റിനടുത്തുതന്നെ ആയിരുന്നു ....രാവിലെ 8 ന് തൃശൂർ സ്റ്റേഷനിൽ ഇറങ്ങുമ്പോളും മനസ്സിൽ മായാതെ ,നിഗൂഢതകൾ ബാക്കിവെച്ച ആ പ്രേതനഗരമായിരുന്നു 
..............
ശരത് .കെ .എസ്

Monday, December 08, 2014


                        "   ആത്മഹത്യകൾ ഉണ്ടാകുന്നത് "
                            _______________________________



 ആളുകൾ ആത്മഹത്യ ചെയ്യുന്നത് എന്തിനാണ് ?
ജീവിതത്തിൽ എങ്ങും എത്തിപ്പെടാതെ
 ശുഭ പ്രതീക്ഷകൾ  ഏതുമില്ലാതെ
ആരാലും സ്നേഹിക്കപെടാതെ
നമെന്തെന്നു സ്വയം ബോധ്യമാകാതെ
തകരുന്ന നിമിഷങ്ങളിൽ
മരണം ഒരു അനുഗ്രഹമാണ് ...

ചിരിച്ചുകൊണ്ട്  ആരെങ്കിലും ആത്മഹത്യാ ചെയ്തിട്ടുണ്ടാകുമോ ???
കണ്ണുകൾ കലങ്ങാതെ
പ്രിയപ്പെട്ടവരെ ഒന്ന് കൂടി കാണണം എന്ന് തോന്നാതെ
ഏതെങ്കിലും ജീവൻ അവസാനിച്ചു കാണുമോ ??
ഒറ്റപ്പെടലിന്റെ വേദനയെക്കാൾ
എത്രയോ നല്ലതാണ് മരണത്തിന്റെ മുഖം ...

Sunday, November 30, 2014

  പിറന്നാൾ  സമ്മാനം
   --------------------------------------




                   "  നാളെ എന്റെ പിറന്നാളാണ് ..നീ എനിക്കൊരു ഷർട്ട്‌ വാങ്ങി                                     തരാമോ സമ്മാനമായി .." ഞാൻ അവനോട് ചോദിച്ചു ..

                         എന്നത്തേയും പോലെ അവനതു ചിരിച്ചു തള്ളി....ഞാൻ എന്തൊരു മനുഷ്യനാണെന്നു ആയിരിക്കും അവൻ ചിന്തിച്ചിട്ടുണ്ടാവുക ..27 വർഷങ്ങൾക്കിടയിൽ എനിക്ക് ഒരു പിറന്നാൾ സമ്മാനം പോലും കിട്ടിയിട്ടില്ല ആരിൽ നിന്നും എന്ന് അവനറിയില്ലല്ലോ .....



                                                ................................

Monday, November 26, 2012

ഒരു പ്രസവ ലേഖനം :)



                      പത്താം തരത്തില്‍  പഠിക്കുന്ന അയല്‍ക്കാരനായ പയ്യന്‍ പറഞ്ഞു 'നടിയുടെ പ്രസവത്തെ' പറ്റി   facebookഇല്‍  അവനും പോസ്റ്റ്‌ ചെയ്തെന്ന് ... കേരളം ആഘോഷിച്ചു കൊണ്ടിരിക്കുന്ന പ്രസവത്തെ പറ്റി എങ്കിലിതാ  പിടിച്ചോ എന്റെ പോസ്റ്റ്‌ 

                                                          പ്രസവം കഴിഞ്ഞു കുട്ടിയുടെ 90 ഉം ആവാറായി ..എന്നിട്ടും പ്രസവ ചിത്രീകരണം തിരി കൊളുത്തിയ വിവാദത്തിന്റെ അലയൊലികള്‍ ദിനംപ്രതി ആളി കത്തുകയാണ്‌ .രാഷ്ട്രീയ സാംസ്‌കാരിക നായകന്മാര്‍ (നായികമാരും) മത്സരിച്ച്  പടവാള്‍ ഓങ്ങുകയാണ്  നടിക്കും സംവിധായകനും എതിരെ .സ്പീകര്‍ അടക്കമുള്ള നേതാക്കളുടെ വാചക കസര്‍ത്തിനു പിന്നാലെ ഇന്നിതാ  നമ്മുടെ  പെണ്‍പുലി  ഇറങ്ങിയിരിക്കുന്നു .' ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയാല്‍ ,നടി  അടുത്ത പ്രസവംപൂരപ്പറമ്പില്‍ ടിക്കറ്റ്‌ വെച്ച് നടത്തുമോ ?" എന്നുവരെ ആ ചേച്ചി ചോദിച്ചു കളഞ്ഞു .മഹിള വിമോചകയായ  ആ ചേച്ചിക്ക് ടിക്കറ്റ്‌ അടിക്കുന്ന പ്രസ്‌ എങ്ങാനും ഉണ്ടോ ??? 


                                                    കേരളത്തിലെ theatreഉകളെ ലേബര്‍ റൂം
 ആക്കുവാന്‍ അനുവദിക്കില്ലെന്ന് exhibitors federation president. സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന ചിത്രം അനുവദിക്കാന്‍ ആകില്ലെന്ന സ്പീകരുടെ നയത്തിന് അദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ട് .. ഒരു കാലത്ത് കേരളത്തില്‍ തരംഗം ആയിരുന്ന ' തുമ്പി 'ചിത്രങ്ങള്‍ ഇവരുടെ തിയറ്ററുകള്‍ പ്രദര്‍ശിപ്പിച്ചിട്ടിലെ എന്നൊരു സംശയം ...അതുപോട്ടെ , നാളുകള്‍ക്ക് മുന്നേ മലയാള സിനിമയെ ഉദ്ധരിക്കാന്‍ തിയറ്റര്‍ അടച്ചിട്ടുള്ള സമരത്തില്‍ നിന്നും  തുപ്പാക്കി എന്നാ ചിത്രം റിലീസ്  ചെയ്യാതിരുന്നാല്‍ ഉണ്ടാകാവുന്ന നഷ്ടം ഭയന്ന് ഒറ്റയടിക്ക് പിന്മാറിയത് നമുക്ക് മറക്കാന്‍ പറ്റുമോ  ???


                  ആരെങ്കിലും ഇത്തരം റോളുമായി തന്നെ സമീപിച്ചാല്‍ ചെരുപ്പൂരി മുഖത്തടിക്കും എന്ന് മറ്റൊരു നടി ...കാമ്പില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്ത്  സ്വന്തം വില കളഞ്ഞു കൊണ്ടിരിക്കുന്ന അവര്‍ അങ്ങിനെ മുന്‍കൂട്ടി പറഞ്ഞത്  നന്നായി ...അല്ലെങ്കില്‍ നമ്മുടെ പ്രതിഭാധനരായ  എത്ര സംവിധായകര്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നേനെ 

                   വലിയ സ്ക്രീനില്‍ A.Cയുടെ തണുപ്പില്‍ നടിയുടെ പ്രസവം കണ്ടാസ്വദിക്കാം  എന്ന്  കരുതിയ ശങ്കുണ്ണി ചേട്ടനൊരു   ശങ്ക 'എങ്ങാനും ഈ പടമെങ്ങാന്‍  ഇറങ്ങാതിരുന്നാല്‍ '


                  സിനിമ പുറത്തിറങ്ങി കാണാതെ അതിനെ വിമര്‍ശിക്കുന്നത് ന്യായമാണോ ?കളിമണ്  എന്ന ചിത്രത്തില്‍ സഹകരിക്കാന്‍  തയ്യാറായ നടിയെ അഭിനന്ദിക്കുക അല്ലെ നാം  ചെയ്യേണ്ടത്  ...കാഴ്ചയും തന്മാത്രയും തന്നപ്പോള്‍ വാനോളം നാം പുകഴ്ത്തിയ സംവിധായകന്‍ പ്രസവ രംഗങ്ങള്‍ കാണിച്ചു ആളുകളെ സിനിമ കാണാന്‍ ക്ഷണിക്കും  എന്ന് കരുതുന്ന നമ്മളല്ലേ വിഡ്ഢികള്‍ ....

                  ഒരു കാലത്ത് പാതിരാപ്പടം കാണുവാന്‍ ഉറക്കം ഒഴിച്ചിരുന്നു ഓഫീസില്‍ വൈകി ചെന്നിരുന്ന മലയാളികള്‍ ഈ കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചെറിയൂ ... നിത്യേന  പല പീഡനങ്ങള്‍ക്കും ഇരകളാകേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന്റെ രക്ഷക്കായി ആകട്ടെ നമ്മുടെ മുറവിളികള്‍ 


വാല്‍ക്കഷണം :
ഇതെല്ലം കണ്ടു നമ്മുടെ മഹിളകള്‍ നാളെ മുതല്‍ പ്രസവിക്കേണ്ട 'മൊട്ടയിടം'  എന്ന് തീരുമാനിച്ചാല്‍ !!!

Wednesday, November 21, 2012

യാത്ര


 " ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം 
    ഓര്‍മിക്കണം എന്നാ വക്കു മാത്രം "
                                                                          എന്റെ ഫേസ് ബുക്ക്‌ വാള്ളില്‍ ഈ വരികള്‍ കുറിച്ചിട്ട് അധിക നേരമായില്ല ....ചുരുക്കം സമയത്തിനുള്ളില്‍ നൂറിലേറെ കമന്റുകള്‍ ..."ആരാട ഗെറ്റ് ഔട്ട്‌  അടിച്ചത് ? " ആകാംക്ഷാഭരിതരായ ഭൂരിഭാഗത്തിന്റെയും ചോദ്യം ഇതായിരുന്നു ......
             
                                           "ഞാന്‍ പോവുകയാണ് ...."
മണിക്കൂറുകള്‍ക്കു മുന്‍പ്  റെയില്‍വേ സ്റ്റേഷന്‍ഇലെ സിമന്റു ബഞ്ചില്‍ എന്റെ തോളോട്  ചേര്‍ന്നിരുന്നാണ്  അവളതു പറഞ്ഞത് ...വേനല്‍കാറ്റ് ഏറ്റു  വാടിയ  മുഖത്തു നിസ്സംഗതയായിരുന്നു .ഞാന്‍ മെല്ലെ എന്റെ കയ്യാല്‍ നീണ്ടു മെലിഞ്ഞ അവളുടെ കൈവിരലുകളില്‍ അമര്‍ത്തി .വിറയ്ക്കുന്നുണ്ടായിരുന്നു ,അവളും ...ഞാനും ...
                                   നാലുവര്‍ഷങ്ങള്‍  ആയിരിക്കുന്നു ഞാനും അവളും ഒരുമിച്ച് താമസിച്ചു തുടങ്ങിയിട്ട് ...ഒരു പെണ്കുട്ടിയോടോന്നിച്ചാണ്  താമസം എന്നറിഞ്ഞാല്‍ ജോലി ഉപേക്ഷിച്ചു വരുവാന്‍ തന്നെ ഒരു പക്ഷെ അമ്മ പറയുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു ..അച്ഛന്റെ മരണശേഷം ,ഏകാന്തതയുടെ  പുറംതോട്‌  പൊട്ടിച്ച് പതിയെ പുറത്തു വരുന്ന അമ്മയെ വീണ്ടും കരയിപ്പിക്കുമോ ഞാന്‍  എന്ന്  സ്വയം  ഭയന്നു ..അതുകൊണ്ടുതന്നെ മനപ്പൂര്‍വ്വം പലതും  മറന്നു ..രജിതിന്റെ മുറിയില്‍ നിന്നും രണ്ടാഴ്ച്ചക്കകം ആരോ താമസം മാറുന്നുണ്ട് .അതുവരയെയുള്ളൂ  എന്നും പറഞ്ഞു അവന്‍ തന്നെ ആണ് ഇങ്ങിനെയൊരു അട്ജസ്ട്ടുമെന്ടു  ചെയ്തത് ...
                   
                                                                         രണ്ടാഴ്ചക്കു ഇപ്പുറം , വ്യക്തമായി പറഞ്ഞാല്‍ നാല് വര്‍ഷവും രണ്ടര മാസവുമായിരിക്കുന്നു ... " നിങ്ങള്‍ ഒരേ വേവ് ലെങ്ങ്ത്  ആണല്ലേ  ???" പലരുടെയും ഈ ചോദ്യത്തിന് അന്ന്  ഇത്ര അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല ..പക്ഷെ ഇന്നീ നിമിഷം ...

                                                                                      ട്രെയിനിന്റെ ശബ്ദം അടുത്തടുതുവരുന്നു ...വേനല്‍ മഴക്കുള്ള കോളുപോലെ അന്തരീക്ഷം ഇരുളുന്നു ...ബന്ച്ചരികില്‍  വച്ചിരുന്ന ചുവന്ന ബാഗുമെടുത്ത്‌ അവള്‍ എഴുന്നേറ്റു ...
                                             "ഞാന്‍ പോവുകയാണ് ..."
ഒരായിരം കടന്നലുകള്‍ ഹൃദയത്തില്‍ ഒരുമിച്ച് കുത്തുന്ന വേദന ...ഞാന്‍ എന്തു പറയണം ...ഒരു പക്ഷെ അവള്‍  പോകില്ലായിരിക്കാം  ഞാന്‍ 'വേണ്ട ' എന്ന് പറഞ്ഞാല്‍ ...പക്ഷെ ..കടലിരംബുകയാണ് ,എന്നിലും അവളിലും ....

                                                                                       ട്രെയിന്‍ പുറപ്പെടുന്നതിനുള്ള സൈറന്‍ മുഴങ്ങി ...ജനലരികിലെ സീറ്റിലിരുന്നു അവള്‍ നീല ജനല്ക്കംബികള്‍ക്കിടയിലൂടെ എന്നെ നോക്കി...എന്തായിരുന്നു അവളുടെ ഉള്ളിലപ്പോള്‍ ???കണ്ണിലെ മൂടലിനാല്‍ ഞാന്‍ അവളുടെ മുഖം വ്യക്തമായി കണ്ടില ...

                                                                               ലാപ്ടോപ്പിനു മുന്നില്‍ നിന്നുമെഴുന്നേറ്റു  ഞാന്‍ കട്ടിലില്‍ കിടന്നു ...ഉറങ്ങണം ..നന്നായൊന്ന്  ഉറങ്ങണം ....നഗരത്തെ മുഴുവന്‍ തണുപ്പിക്കുവാന്‍ എന്നവണ്ണം പുറത്തു നനുത്ത മഴ പെയ്യുന്നുണ്ട് ,എന്റെ മനസ്സിലും ...........

Tuesday, June 28, 2011

അനിയന്‍

" ഇന്നെന്താ നേരത്തെ വന്നോ ...? "


" ഇന്ന് ക്ലാസ്സ്‌ നേരത്തെ കഴിഞ്ഞു .അതാ ..എന്നാല്‍ ശരി ഞാന്‍ വരട്ടെ .."അവന്‍ നടന്നു .

 അപ്രതീക്ഷിതമായൊരു കണ്ടുമുട്ടലായിരുന്നില്ല .ഞാന്‍ കാത്തു നിന്നതു തന്നെ ആയിരുന്നു.എന്നിട്ടും അത്രമാത്രം പറഞ്ഞും കൊണ്ടവന്‍ ...
എന്നായിരുന്നു ഞാന്‍ അവനെ ആദ്യം കണ്ടത് ...???
                                                    
                                പൂനെയില്‍ നിന്നും തിരിച്ചു വന്നതിനു ശേഷമുള്ള ഒരുവര്‍ഷക്കാലം ...രോഗം തളര്‍ത്തിയതിലേറെ മനസ്സ് തളര്‍ന്ന  ദിവസങ്ങള്‍ ...അങ്ങിനെ ഇരിക്കെയുള്ള ആ വേനലവധിക്കാലത്താണ് അവന്‍ ആദ്യമായി എന്റെ വീട്ടിലേയ്ക്ക് വന്നത് ,അയല്‍വക്കത്തെ കുട്ടികളുമൊത്ത് ...കാലിലെ പ്ളാസ്റ്റര്‍ വെട്ടാന്‍ രണ്ടു ദിവസം കൂടി വേണമെന്നതിനാല്‍ അവന്‍ അന്ന്  ഇറയത്ത്‌ വെറുതെ ഇരുന്നതെ ഉള്ളൂ ...
               
                              എനിക്ക് എന്റെ ബാല്യം തിരികെ വന്നത് പോലെ ആയിരുന്നു ആ രണ്ടു മാസക്കാലം - കുട്ടികളുമൊത്ത് ആര്‍ത്തുല്ലസിച്ച് ...'നിനക്ക് ഇരുപത്തിനാല് വയസ്സായി 'എന്ന് അമ്മപറയുമ്പോള്‍ മാത്രമാണ് ഞാനത് ഓര്‍ത്തിരുന്നത്...കൂട്ടുകാരില്ലാതെ വീടിനു പുറത്തേയ്ക്കും നോക്കി അവധിക്കാലം ചെലവഴിച്ചിരുന്ന എന്റെ ബാല്യം ...വേനലവധി കഴിഞ്ഞു തിരികെ സ്കൂളില്‍ വന്ന്‍ ബന്ധു വീടുകളില്‍ പോയ കഥകളും മറ്റും മറ്റുള്ളവര്‍ പറയുമ്പോള്‍  അസൂയ തോന്നിയിരുന്നു ..എനിക്കന്ന് എവിടെയും പോകുവാനില്ലായിരുന്നു    ( ഇന്നും )..അതിനൊരു പകരം വയ്പ്പെന്നോണം യൌവനത്തിലൊരു ബാല്യം ...
                                                     
                                     ഒരു അനിയനെ കിട്ടിയതുപോലെ ആയിരുന്നു എനിക്കവനെ ആദ്യം കണ്ടപ്പോള്‍ തോന്നിയത് .'എനിക്കൊരു അനിയനെ വേണം ...നമുക്ക് ദത്തെടുത്താലോ അമ്മേ..'അമ്മ ചിരിച്ചു തള്ളിയത് എനിക്കിന്നും ഓര്‍മ്മയുണ്ട് .പിന്നീട് അച്ഛന്റെ മരണശേഷം കണ്ട ആന്റിയുടെ മക്കളെ ഞാന്‍ അനിയന്മാര്‍ എന്ന് വിളിക്കാന്‍ ആഗ്രഹിച്ചിരുന്നു ..പക്ഷെ രണ്ടമ്മമാരുടെ മക്കള്‍ ആയതിനാലാകണം അവര്‍ക്കൊരു അകല്‍ച്ച ...
                                   "ഒരു മാസം കൂടി ഉണ്ട് എനിക്കിനി സ്കൂള്‍ തുറക്കാന്‍ .."

മറ്റു കുട്ടികള്‍ക്ക്  ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷവും അവന്‍ വന്നിരുന്നു ...ഓരോ നിമിഷവും അവന്റെ കൂടെ ഉണ്ടാകണം എന്ന് നിനച്ചതിനാലാകണം രാത്രികള്‍ക്ക് ദൈര്‍ഗ്യമേറെ ആയിരുന്നു ..

                             
                               എന്റെ മനസ്സിലെ മഞ്ഞുരുകുകയായിരുന്നു ...ഒന്നുകൂടെ വ്യക്തമാക്കിയാല്‍ ഡിപ്രഷന്‍ടെ മഞ്ഞ്...പലര്‍ക്കും ഞാനൊരു ഉത്തരവാദിത്വ ബോധമില്ലാത്തവനാണെന്ന്  തോന്നിയിട്ടുണ്ടായിരിക്കണം...പക്ഷെ ,ഞാന്‍ ഒരേട്ടനായതിന്റെ    അഹങ്കാരത്തിലായിരുന്നു....വീടിന്നടുത്തെ കുന്നിന്‍ മുകളിലൂടെ നീയുമൊന്നിച്ചു നടന്നപ്പോള്‍ ,കമ്പ്യൂട്ടര്‍ ഗെയിമിനു   മുന്നില്‍ നീ ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും നോക്കിയിരുന്നപ്പോള്‍ ...നീ അറിഞ്ഞിരുന്നോ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്‍ ??അമ്മൂമ്മ ഉണ്ടാക്കിത്തന്നിരുന്ന  ചക്കയട പകുത്തു നിനക്ക് നീട്ടുമ്പോള്‍ ശരിക്കും ...ശരിക്കും ഞാനൊരേട്ടന്റെ സുഖം അനുഭവിച്ചിരുന്നു .
                               
"നാളെ ക്ലാസ്സു തുടങ്ങും ..ഇനി എനിക്ക് വരന്‍ പറ്റുമോ എന്നറിയില്ല ..."
നിന്റെ നഖമുനകള്‍കൊണ്ടെന്റെ ഹൃദയത്തിലാണ് നീയാവാക്കുകള്‍ എഴുതിയത് ...മഴ നനഞ്ഞു നീ നടന്നകന്ന ആ സന്ധ്യ ...മഴയില്‍ കുതിര്‍ന്ന്,കലങ്ങിയ കണ്ണുകളുമായി ഞാന്‍ ...


  
                        
                     എന്നിട്ടും ഇന്നൊരു അഞ്ചു മിനിറ്റ് പോലും എന്നോട് മിണ്ടുവാന്‍ നില്‍ക്കാതെ നീ ...അച്ഛന്‍ എന്നെയും അമ്മയെയും വിട്ടുപോയത് ,എന്നും കൂടെ ഉണ്ടാകും എന്നുകരുതിയ പല കൂട്ടുകാരും ഒരു യാത്ര പോലും പറയാതെ പിരിഞ്ഞു പോയത് ..ചിലപ്പോള്‍ ബന്ധങ്ങള്‍ ഇത്രയൊക്കെയേ ഉണ്ടായിരിക്കു..എത്ര തവണ മനസ്സിങ്ങനെ കീറി മുറിക്കപ്പെട്ടിരിക്കുന്നു ...വേണ്ട..... ഇനി വേണ്ട ...പക്ഷെ തലച്ചോറിന്റെ കടിഞ്ഞാണ്‍ കണ്ണുകള്‍ക്ക്‌ ലഭിക്കാത്തതുപോലെ....

                                 "ഏട്ടാ ..."


ഞാന്‍ എഴുത്ത് നിര്‍ത്തി തിരിഞ്ഞു നോക്കി .
                   
         "വീട്ടില്‍ ചെന്നപ്പോള്‍ എനിക്ക് വീണ്ടും കാണണം എന്ന് തോന്നി ...."അവന്‍ പറഞ്ഞു 


ഞാനവനെ കെട്ടിപ്പിടിച്ചു .
                     
                              "എനിക്കും............."
------------------------------------------------------------------------------------------------------------------------------------

                         

Saturday, February 26, 2011

സ്ത്രീയുടെ വില












കിതചോടും തീവണ്ടിയുടെ
ജനലരികിലെ സീറ്റില്‍ ഒറ്റക്കവള്‍ ,
ഇന്നിന്ടെ ക്ഷീണം മുഖംആകെ എങ്കിലും
ആശതന്‍ തിരിനാളം കണ്ണിലെരിയുന്നു.

അസ്തമയ കാറ്റ്ഏറ്റു വീഴും കുറുനിര
മാടി ഒതുക്കിയും ,സെല്ല്ഫോനില്‍ ഇടക്കിടെ
ചിരിച്ചും ...കൊഞ്ചിയും ...പിന്നെ
നാണിച്ചും...അവള്‍ .

ആറുദിവസത്തെ ജോലി ഭാരംപേറി
തളര്‍ന്നു ഒടുവിലൊരു
ഞായറാഴ്ചതന്‍ മരുപ്പച്ചതേടി
നീയും എന്നെപ്പോലെ .

സുഖംആയ് ഉറങ്ങൂ ...
ജനലില്‍ തല ചേര്‍ത്ത് ,കാറ്റ്ഏറ്റ്
നഗര വിഴുപ്പുകള്‍ വലിച്ചെറിഞ്ഞ്
ഗ്രാമ സൗമ്യ സ്വപ്നവും പുതച് .

അറിയില്ല നീ ആരെന്നും എന്തെന്നും
അറിയുന്നു നിന്നിലെ വിവാഹ അലയൊലികള്‍ .
ഇറങ്ങട്ടെ ഞാന്‍ ഇവിടെ ...
മംഗളം നേര്‍ന്ന് ഒരപരിചിതന്‍ .

പിറ്റേന്നു കാലത്ത് ചൂട് കാപ്പിയെക്കാള്‍
ചൂട്ഏറും വാര്‍ത്തയുമായ് എന്റെ ഭാര്യ
ഒന്നേ നോക്കിയുള്ളൂ പത്രത്തില്‍ ,
ഉടലില്‍ നഖം ഏറ്റു ചോര ചിന്തിയ നിന്‍ ചിത്രം .

സ്വപ്‌നങ്ങള്‍ തുന്നിച്ചേര്‍ത്തു നീ ഇരിക്കവേ
സ്ത്രീയുടെ മിനുപ്പും മുഴുപ്പും മാത്രം കണ്ടവന്‍ ...
അവന്ടെ ഏതു തുട തല്ലിയുടച്ചാല്‍
നിന്ടെ ജീവന്‍ടെ വിലയാകും ???

പണ്ട് ദ്രൗപതി കൌരവ സദസ്സില്‍
നിസ്സഹായയായ് നിലവിളിച്ചതും ,
ഇന്ന്‍ നീ പാളങ്ങള്‍ക്കിടയില്‍
കാമ സൂചികള്‍ തുളഞ്ഞു കയറും വേദന -
യാല്‍ പിടഞ്ഞു ജീവന്‍ വെടിഞ്ഞതും ,
സ്വന്തം അമ്മതന്‍ പച്ച ഉടയാട -
യുരിയും മനുഷ്യന്
എല്ലാം വെറും വാര്‍ത്തകള്‍ മാത്രം .

Thursday, February 03, 2011

അപ്പൂപ്പന്‍താടികള്‍

ജനുവരിയിലെ അവസാന ഞായറാഴ്ചകളില്‍ ഏതിലോ ഒന്നിലായിരുന്നു ആ ഫോണ്‍കാള്‍ വന്നത് .
"അച്ചന്‍ മരിച്ചു ..പൂനെയില്‍ വെച്ചാണത്രേ ....രണ്ടുദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കും ...നീ തീരുമാനിക്കൂ എന്തുചെയ്യണമെന്ന് .."
ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം തുരുംപെടുത്തെന്നു കരുതിയ ഒരു ബന്ധത്തിന്റെ തേച്ചുമിനുക്കലെന്നോണം വന്ന ആ കാള്‍ അറ്റെണ്ട്‌ ചെയ്തത് വല്യമ്മയായിരുന്നു.വീട്ടിലെല്ലാവരും അറിഞ്ഞിരുന്നു .പെട്ടന്നറിയിക്കേണ്ടഎന്ന് കരുതിയത്‌ കൊണ്ടാകണം ,പല മനുഷ്യരുടെ പലവിധ അഭിപ്രായ പ്രകടനങ്ങള്‍ക്കൊടുവിലാണ് ഞാനറിഞ്ഞത് ...കരയണോ ...???എന്തുചെയ്യണമെന്നും ആരോട് പറയണമെന്നും എനിക്കറിയില്ലായിരുന്നു ...

അച്ഛനെന്നുവെച്ചാല്‍ എനിക്ക് ഭയമായിരുന്നു .ചിതലരിച്ചതുപോലെ അവ്യക്തമായ ഒരു രൂപം മാത്രമേ എനിക്കോര്‍മ്മയുള്ളൂ .അമ്മയുടെ കൈവശമുണ്ടായിരുന്ന വിവാഹ ഫോട്ടോ ഞാന്‍ തന്നെയാണ് എരിയിച്ച്‌ കളഞ്ഞത് .ദേഷ്യം കൊണ്ടായിരുന്നോ അതോ എനിക്ക് കിട്ടാതെപോയ സ്നേഹത്തോടുള്ള പകയോ....???

പക്ഷെ ഓര്‍മ്മകളുടെ വടുക്കളില്‍ ഉപ്പുരസത്തിന്റെ നീറ്റല്‍ എന്നും അറിഞ്ഞിരുന്നു .എനിക്കന്ന് അഞ്ചു വയസ്സുണ്ടായിരിക്കണം,കൃത്യമായോര്‍മ്മയില്ല ...അന്നും വേനലായിരുന്നു .പട്ടാളത്തില്‍ നിന്നും അച്ഛന്‍ കൊണ്ടുവന്ന ട്രന്ഗുപെട്ടി തുറന്നപ്പോഴുള്ള ആ മുഷിഞ്ഞ ഗന്ധം ..എനിക്കിതാ ഇപ്പോഴും ശ്വാസം മുട്ടുന്നതുപോലെ ...അതിനു മുകളിലേക്ക് ഞാന്‍ ചെണ്ട്മല്ലി പൂക്കള്‍ വാരി എറിഞ്ഞപ്പോള്‍ എന്റെ കൈ തട്ടിമാറ്റിയതും,പിന്നീടൊരിക്കല്‍ വാതിലും തള്ളിത്തുറന്നു വന്ന്‍ അമ്മയുടെ കയ്യിലെ ഭക്ഷണപ്പാത്രം തട്ടി തെറിപ്പിച്ചതുംഎനിക്കോര്‍മ്മയുണ്ട് ...നിലത്ത്താകെ ചിതറി കിടക്കുന്ന ചപ്പാത്തി കഷണങ്ങള്‍ ...അടുക്കളയുടെ ഇരുണ്ട കോണില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആ നീറ്റല്‍ അന്നാദ്യമായി അറിഞ്ഞു .വാഗ്വാദങ്ങള്‍ ...പിടിവാദങ്ങള്‍ ...നിസ്സഹായത ..എന്തിനായിരുന്നു ??മാസങ്ങള്‍ക്കുശേഷം കോടതി വിധിയുടെ പിന്‍ബലത്തില്‍ താന്‍ വാങ്ങി എന്ന് പറയപ്പെടുന്ന സാധനങ്ങള്‍ തിരികെ എടുത്തുകൊണ്ടുപോകുവാന്‍ വന്ന അച്ഛന്‍ ...സഹായിയായി വന്ന ആള്‍ ലിസ്റ്റ് നോക്കി വായിചോരോന്നൊരോന്നു വണ്ടിയില്‍ കയറ്റുന്നു ...എന്റെ മൂന്നു ചക്രമുള്ള സൈക്കിള്‍ അടക്കം(കട്ടിലിന്നടിയില്‍ ഞാന്‍ ഒളിച്ചു വെച്ചതായിരുന്നു കൊണ്ടുപോകതിരിക്കുവാന്‍ ...)

പിന്നീടൊന്നും അറിഞ്ഞിരുന്നില്ല, ഒരു വിവരവും ....സമയസൂചികള്‍ നിലയ്ക്കാതെ മുന്നോട്ടു നീങ്ങുമ്പോഴും കരിയാത്ത ഒരു മുറിവ്...വേനല്‍ കാറ്റ് കൊള്ളുമ്പോള്‍ പൊള്ളുന്ന ,ഇടക്കിടെ ഉപ്പുവീണ് നീറുന്ന ഒരു മുറിവ് ...എന്റെ ഉളില്‍ ....
ചുടു കാറ്റ് മുഖം പൊളിച്ചു കടന്നുപോയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത് .ആന്ദ്രയിലെ ഏതോ ഗ്രാമത്തിലൂടെ ട്രെയിന്‍ നീങ്ങുകയാണ് .
'ഞാന്‍ അന്ന് ചെയ്തത് ശരിതന്നെയാണ് .ഒരിക്കല്‍പ്പോലും എന്നെ കാണണം എന്നോര്‍ക്കാത്ത ,എന്നെ സ്നേഹിച്ച്ചിട്ടില്ലാത്ത (എന്ന് ഞാന്‍ വിശ്വസിക്കുന്ന )ഒരാളുടെ ശവശരീരം അച്ഛന്‍ എന്നൊരു ബന്ധമുള്ളതുകൊണ്ട് മാത്രം ഞാന്‍ എന്തിനു കാണുവാന്‍ പോകണം ...'

'അന്ന് അച്ഛന്‍ അമ്മയെ വിട്ടു പിരിഞ്ഞുവേറെ കല്യാണം കഴിച്ചതെന്തിനയിരിക്കാം ?? ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഇന്നുംആ വേദനകള്‍ ബാക്കി വെച്ച്ചുംകൊണ്ട് ...'ഓര്‍മ്മയുടെ പാളങ്ങളിലൂടെചുടു കാറ്റില്‍ നൂറായിരം അപ്പൂപ്പന്‍താടികള്‍ പറന്നു പൊങ്ങുന്നു .....
ഇന്ന് ഞാന്‍ ചെയ്യുന്നതും ശരിയാണ് ...ബാല്യത്തില്‍ അയല്‍വീടുകളിലെ കൂട്ടുകാര്‍ ചേട്ടന്ടെയും അനിയത്തിയുടെയും ഒക്കെ വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ എത്ര തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് ,എനിക്കും അതുപോലെ ...ഇന്നിതാ ഞാന്‍ അവനെ കാണുവാന്‍ പോകുന്നു ,എന്റെ സ്വന്തം അനിയനെ ...രക്ത ബന്ധത്തിന്റെ കണ്ണികള്‍ ദൈവത്തിന്റെ കൈകളാല്‍ വിളക്കപ്പെട്ടിരിക്കുന്നു...വേനലിന്റെ മുറിവേറ്റ പാടങ്ങള്‍ക്കിടയിലൂടെ സൂര്യകാന്തി പൂക്കളുടെ നേര്‍ത്ത
കാഴ്ചയും മറച്ചുംകൊണ്ട് ട്രെയിന്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു .....

നിലക്കണ്ണാടിയിലെ പ്രതിബിംബങ്ങള്‍


എന്റെ ആകാശത്ത് നക്ഷത്രങ്ങളായിരുന്നു,
അവന്റെ ആകാശത്ത് നിലാവും...
തുറന്ന ജാലകവെളിയില്‍ അവനുണ്ടായിരുന്നു,
പ്രണയനക്ഷത്രങ്ങളും കണ്ട്...
മഴനൂല്‍ നുകരുംപോല്‍ മ്രുദുസ്പര്‍ശം,
നിലക്കണ്ണാടിയില്‍ തെളിഞ്ഞ ചിത്രത്തിന്‍
കവിളില്‍ ചുവപ്പ്...
നീലാംബലിനെ പ്രണയിച്ച മനസ്സില്‍‌
ആമ്പല്‍പൂക്കള്‍ വിരിയിക്കും പ്രണയം.
മഴപടര്‍ത്തിയ വാക്കുകളും കൊണ്ടൊരു-
കടലാസ്,കറുത്ത സന്ധ്യയിലെത്തുംവരെ-
യറിഞ്ഞിരുന്നില്ല "അനാഥത്വം..."
ഇരുട്ടില്‍ അലച്ചുപെയ്യും തുലാവര്‍ഷം;
ജനല്‍ കടന്നെത്തുന്ന തണുത്ത കാറ്റ്;
നക്ഷത്രങ്ങള്‍ പൊലിഞ്ഞ ആകാശം;
ഇതളടരുന്ന നീലാംബല്‍;
കൈ  വെള്ളയില്‍ ചുവപ്പുരാശി
പടരുംവരെ അറിയാം,
പിന്നെ...
കാലക്കുത്തൊഴുക്കില്‍
ആറ്റിന്‍ മറുകരെ നീയെന്നെനോക്കി...
തുഴയില്ലാത്ത തോണിയില്‍ ഞാനും...
ഉടഞ്ഞ കണ്ണാടിച്ചില്ലുകളില്‍
പ്രതിബിംബങ്ങള്‍ തെളിഞ്ഞില്ല.
തുലാവര്‍ഷ മഴയില്‍
പ്രണയപ്പനി പടര്‍ന്നില്ല.
മഴ ചാറുന്ന രാത്രികളില്‍
ഞാനെന്നെ മറന്നില്ല.
മുഖംമൂടിയും ധരിച്ച്
മുഖമില്ലാതെ ഞാനും.

കാലം






നിറം മങ്ങിയ ബാല്യവും
കൌമാരവും യൌവ്വനവും കടന്നു.
കാലം പ്രയാണംതുടരുകയാണ് .                                                
നിരന്തം!!


കാലത്തിനൊത്ത് ഞാനോടുന്നു-
പ്രണയത്തെ ചെപ്പിലിട്ടടച്ചും
സ്വപ്നങ്ങളുടെ ചിറകരിഞ്ഞും
സൗഹൃദത്തെ  കാശാക്കിമാറ്റിയും.


പ്രകൃതിയെയോ ,എന്റെ മനസ്സിനേയോ
ഈ വേളയില്‍ ഞാന്‍ കണ്ടില്ല.


ഒരിക്കല്‍ കാലം പിന്നോട്ടു നീങ്ങി...
ചെപ്പിലിരുന്നു മരവിച്ച പ്രണയത്തേയും,
ചിറകരിഞ്ഞവനെ ശപിക്കുന്ന സ്വപ്നത്തേയും,
അറവുശാലയിലിരുന്നു കരയുന്ന സൌഹൃദത്തെയും 
ഞാന്‍ കണ്ടു...
പ്രകൃതിയെ  കണ്ടു...
എന്റെ മനസ്സിനേയും...


കാലം വീണ്ടും പ്രയാണം  തുടങ്ങി.
ചിരകാല സ്മ്രിതികളില്‍ മുങ്ങി ഞാനും.

ഒരു രാത്രിയുടെ അന്ത്യത്തില്‍ സംഭവിക്കാവുന്നത്...














ടൈംപീസിന്റെ
ശബ്ദം എന്നെവളരെയധികംഭയപ്പെടുത്തുന്നു.ഒരിക്കലും സൂചികള്‍ ഇത്ര വേഗത്തില്‍ചലിച്ചിട്ടില്ല.ഞാന്‍ ഊര്‍ന്നുപോയപുതപ്പ് കയറ്റിയിട്ടു.നേര്‍ത്ത നിലാവ്ജനലിലൂടെ കടന്നുവരുന്നുണ്ട്. ഉറങ്ങണം,ശരിക്കും........പക്ഷേമനസ്സിനെ ആരോ കുരുക്കിട്ട്വലിക്കുംപോലെ.

ചായ്പ്പിലിരുന്ന് അമ്മാവന്‍ രാമായണം വായിക്കുന്നുണ്ട്. രാത്രിയില്‍!!!ഒട്ടും അതിശയോക്തിവേണ്ട.മക്കളുപേക്ഷിച്ച വ്ര്‌ദ്ധര്‍ക്ക് രാത്രികള് ‍ഇങ്ങിനേയും തള്ളിനീക്കാം.പലരും പറഞ്ഞുപഴകിയതുകൊണ്ട് ഇടയ്ക്ക് വരാറുള്ളതും പിന്നീട് നിലച്ചതുമായ അവരുടെ കത്തുകള്‍ അപ്രസക്തവുംനിശ്ശബ്ദം നമുക്കവ മറക്കാം. വായനയെ പലരും കളിയാക്കിയിട്ടുണ്ട്-വല്യമ്മ,അമ്മ....എന്തിന്,ഞാനടക്കം.ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന സുമതിയമ്മായിയുടെ ചിത്രത്തിലെ നീണ്ട കണ്ണുകളിലേയ്ക്ക്നോക്കി അന്നേരമെല്ലാം അമ്മാവന്‍ നിസ്സംഗതയോടെ ചിരിക്കും...

"ഓള്ണ്ടായിരുന്നെങ്കി എന്ത് നന്നായിരുന്നൂ... നശിച്ച അടുക്കളപ്പണി....ഞാന്‍ തോറ്റു" അമ്മഇടയ്ക്കിടയ്ക്ക് പറയാറുണ്ട്.

"എന്റെ കയ്യൊക്കെ ....ദേ, തൊലിയിളകിയിരിക്കണൂ..."

ഇന്നലെകള്‍ പൊഴിഞ്ഞ ഇലകള്‍ പോലെ എന്നെ നോക്കുന്നു.അവയില്‍ സ്നേഹത്തിന്റെ മധുരവുംകയ്പ്പും ഉണ്ട്.തിരിച്ചുവരവിന്റെ പ്രവചിക്കാനകാത്ത വികാരവും.

'ഇന്നില്‍ നാളെകള്‍ ഉറങ്ങുന്നു' ആരുടെ വാക്കുകള്‍?

എനിക്ക് വ്യക്തമായി കാണാം-നിന്നേയും പിന്നെ ഓരോ മുഖങ്ങളും.എന്നും ചിരിക്കുന്ന നീ ....നനഞ്ഞപീലികള്‍ തുടയ്ക്കുവാന്‍ ശ്രമിക്കുന്നു,അല്ലേ?നിന്റെ വെളുത്ത പല്ലുകള്‍ എന്നെ എപ്പോഴുംഅസൂയപ്പെടുത്തിയിട്ടുണ്ട്.മഞ്ഞ പല്ലുകള്‍ പുറത്തുകാട്ടി ചിരിക്കാതിരിക്കാന്‍ശ്രദ്ധിച്ചിട്ടുമുണ്ട്.പക്ഷേ,എനിക്കിപ്പോള്‍ ചിരി വരുന്നു,ഒരു സാഡിസ്റ്റിന്റെ ചിരി....!

ഇന്നലെകള്‍- നിന്റെ ഓരോ വാക്കും എന്റേതെന്ന് കരുതിയ നാളുകള്‍.സ്വാര്‍ത്ഥനായിരുന്നുഞാന്‍...ഒരുപാട്...എല്ലാം എനിക്ക് വേണമെന്ന് ശഠിക്കുന്ന....മണ്ണില്‍ മൂടിയ എത്ര ഓര്‍മ്മകള്‍.

കരിയിലകള്‍ വീണ ഇടവഴിയിലൂടെ കാലുരച്ച് സ്കൂളിലേയ്ക്ക് നടക്കുമ്പോള്‍ ഒരിക്കല്‍ നീ പറഞ്ഞു

"നാഗരികത ഗ്രാമത്തേയും കൊല്ലും.... ഭൂമിയില്‍ നിന്നും നദികള്‍ അപ്രത്യക്ഷമാകും പോലെ,

അങ്ങിനെയെല്ലാം

ഇടവഴിയും....വേണ്ട,

ഈയിടവഴി,ഇതിവിടെത്തന്നെ വേണം അല്ലേ...?"

'വേണം...."

പച്ചപ്പായല്‍ നിറഞ്ഞ മതിലിനിപ്പുറം നിന്ന് ഞന്‍ നിന്നോട് പറഞ്ഞ നീലക്കണ്ണുള്ള പാവക്കുട്ടിയുടെ കഥനീയോര്‍ക്കുന്നുണ്ടോ?-വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയമ്മയുടെ കത്ത് വന്നത്-

"നാളെ ഉണ്ണിമോള്‍ടെ പിറന്നാളാണ്....രണ്ടാം പിറന്നാള്‍.... വരണം...തീര്‍ച്ചയായും....എല്ലാം,എല്ലാംമറന്ന്...."

എല്ലാ പിണക്കങ്ങള്‍ക്കും അന്ത്യവിരാമമിട്ടുകൊണ്ടുള്ള കത്ത് വല്യമ്മയുടെ കയ്യിലാണുകിട്ടിയത്.ബന്ധങ്ങളിലെ താളപ്പിഴകള്‍ അനുഭവിച്ചറിഞ്ഞ അവര്‍ അന്നും ഒരുപാട് കരഞ്ഞു.

പിറന്നാള്‍ സമ്മാനവുമായി അന്നാദ്യം അനുജത്തിയെ കാണുവാന്‍ പോകുമ്പോള്‍ ഞാനോര്‍ത്തു

'അച്ഛന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടയാള്‍ അമ്മയെപ്പിരിഞ്ഞ് പോയപ്പോള്‍പ്പോലും ഞാനിത്രകരഞ്ഞിട്ടില്ല...പക്ഷേ, കത്ത്....വരണം,തീര്‍ച്ചയായും....എല്ലാം,എല്ലാം മറന്ന്...'വാക്കുകള്‍മനുഷ്യനൊരനുഗ്രഹമാണ്.

ബന്ധങ്ങള്‍ ആരെയെല്ലാമോ വരിയുന്ന ചങ്ങലകള്‍.........പിന്നീട് വേദനകള്‍ മാത്രം നല്കുവാനായി.....

എനിക്കൊരേട്ടന്‍ വേണം.....എന്നും തല്ലുകൂടുവാന്‍ .അമ്മ ചിരിച്ചുതള്ളാറുണ്ട്.ഒടുവിലാണൊരേട്ടനെഎങ്ങിനെ ദത്തെടുക്കാം എന്ന ചിന്ത എന്നിലുണര്‍ന്നത്.എവിടെ നിന്ന്....പക്ഷേ,വേണം....

ഇന്ന് നീയുണ്ട്.....നാളെ...സൌഹ്ര്^ദങ്ങള്‍ക്ക് അതിര്‍വരമ്പുകളുണ്ടത്രേ- കാലത്തിന്റെ,പിന്നെയെന്തിന്റെയെല്ലാമാണാവോ?

ഓര്‍മ്മകളുടെ താളുകള്‍ പുതിയ ചിത്രങ്ങള്‍ക്കും വരികള്‍ക്കുമായി കാത്തുനില്‍ക്കുന്നു.നാളെ സ്ക്കൂളില്‍എല്ലാവരും ഒത്തുചേരുന്ന അവസാന ദിവസം.....എന്റെ ഹ്ര്^ദയത്തില്‍,പ്രിയ കൂട്ടുകാരാ നീ നിന്റെനീണ്ട കൈവിരല്‍കൊണ്ട് ഒരു വരിയെഴുതാമോ....?

ഞാന്‍ കത്തുകളെഴുതാം,ഒരുപാട്-നീല നിറത്തില്‍,കുനു കുനെ,മഞ്ഞ പേപ്പറില്‍-തുടങ്ങിയ വിഫലമായപ്രതിജ്ഞകള്‍ പ്രഹസനങ്ങളായി നാളെ ഒരുപാട് പേര്‍ കൈമാറും.

വേണ്ട....ആരും പിരിയേണ്ട.....ആരും......എന്നും എല്ലാവരും ഒന്നിച്ച്.....നീയും ഞാനുമൊത്ത്.....

ഞാന്‍ ടൈംപീസെടുത്തെറിഞ്ഞു.കാലം ഇനി ചലിക്കരുത്.നാളെകള്‍ ഉണരരുത്.ചില്ലുകഷണങ്ങള്‍കിലുകിലെ ശബ്ദത്തോടെ ചിതറിവീണു..

"എന്തായീ രാത്രീല്......?"

പാതിചാരിയ വാതില്‍തുറന്ന് വല്യമ്മ ചോദിച്ചു.

"കുട്ടീ.....നിനക്കെന്താ ഭ്രാന്തായോ....?"

"ആയോ?"സ്വയം ചോദിച്ചുകൊണ്ട് മഞ്ഞപ്പൂക്കള്‍ തുന്നിയ പുതപ്പിനടിയിലേയ്ക്ക് ഞാന്‍ ഒന്നുകൂടിവലിഞ്ഞു.....
.

-----------------------------------------------------------------------------------------------